തനിക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും അതേതുടർന്ന് സിനിമകളിൽ നിന്നും പിൻമാറിയതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ റാണ ദഗുബാട്ടി.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ഹൃദയസംബന്ധമായ തീവ്രചികിത്സയ്ക്കും ശേഷം ശാരീരിക രൂപത്തിലുണ്ടായ മാറ്റങ്ങൾ കാരണം കഥാപാത്രങ്ങളോട് നീതി പുലർത്താൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് സിനിമകളിൽ നിന്നും പിൻമാറിയത്.
മരണത്തെ മുഖാമുഖം കണ്ട ചികിത്സാകാലത്തിന് ശേഷം ജീവിതത്തിലേക്കും സിനിമയിലേക്കും മടങ്ങിവരാനുള്ള കഠിനശ്രമത്തിലാണ് താരം ഇപ്പോൾ.
‘‘ജീവിതം വേഗത്തിൽ മുന്നോട്ട് പോകുമ്പോൾ, പെട്ടെന്ന് ഒരു പോസ് ബട്ടൺ മുഴങ്ങി. രക്തസമ്മർദ്ദവും ഹൃദയത്തിന് ചുറ്റും കാൽസിഫിക്കേഷനും ഉണ്ടായിരുന്നു. വൃക്കകൾ തകരാറിലായി.
ഇതെല്ലാം ചേർന്ന് പക്ഷാഘാതത്തിനോ രക്തസ്രാവത്തിനോ ഉള്ള 70 ശതമാനം സാധ്യതയും മരിക്കാനുള്ള 30 ശതമാനം സാധ്യതയുമുണ്ടായിരുന്നു. എന്റെ സിനിമകളാണ് എന്നെ ഓരോന്നും അതിജീവിക്കാനും ഒരു നായകനെപ്പോലെ ഉയർന്നുവരാനും പഠിപ്പിച്ചത്. എനിക്ക് ആദ്യമായി രോഗനിർണയം നടത്തിയപ്പോൾ, അതൊരു ഞെട്ടലായിരുന്നു
നിങ്ങൾക്ക് ഒന്നും സംഭവിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നില്ല, അല്ലേ? നിങ്ങൾ സാധാരണയായി ചിന്തിക്കുന്നത് അങ്ങനെയല്ലേ. നിങ്ങളുടെ ചിന്തയിൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം തന്നെ നിങ്ങളാണ്. എനിക്ക് സ്ഥാനഭ്രംശം സംഭവിക്കാമെന്ന് ഞാൻ ആദ്യമായി മനസിലാക്കിയത് അസുഖം വന്നപ്പോഴാണ്.
ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സുഖമില്ലെങ്കിൽ എന്തു തോന്നണമെന്ന് നിങ്ങൾക്കറിയാം; എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്കറിയാം.
എന്നാൽ നിങ്ങൾക്ക് അത് സംഭവിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്കറിയില്ല. അതെ, നിങ്ങൾക്ക് ധാരാളം ആളുകളിൽ നിന്ന് സഹതാപം ലഭിക്കുന്നു, എന്താണ് സംഭവിച്ചതെന്ന് അറിയാൻ അവർ ശരിക്കും ആഗ്രഹിക്കുന്നു, കാരണം അവരും ഞെട്ടലിലാണ്.
അതിജീവനം മാത്രമായിരുന്നു അക്കാലത്ത് എന്റെ ഏക ലക്ഷ്യം. അമേരിക്കയിൽ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ഒരു വർഷം ചെലവഴിച്ച ശേഷം ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു യാഥാർത്ഥ്യത്തെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. എന്റെ ശാരീരിക രൂപത്തിൽ വലിയ മാറ്റമുണ്ടായി.
കുറെ സിനിമകൾ ഞാൻ കമ്മിറ്റ് ചെയ്തത് ചെയ്യാനുണ്ടായിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന സിനിമ ഉൾപ്പെടെയുള്ള പ്രോജക്റ്റുകൾ അതിലുണ്ടായിരുന്നു. പക്ഷേ, ആ കഥാപാത്രങ്ങൾക്ക് വേണ്ട രൂപമൊന്നും അപ്പോൾ എനിക്കില്ല. അതുകൊണ്ട് ഞാൻ വാങ്ങിയ അഡ്വാൻസ് തുകകളെല്ലാം തിരികെ നൽകുകയായിരുന്നു.
സ്വന്തം രൂപം തന്നെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഞാനൊരു നടനല്ലായിരുന്നുവെങ്കിൽ, ഈ സാഹചര്യത്തോട് എനിക്ക് പൊരുത്തപ്പെടാൻ കഴിയുമായിരുന്നോ എന്ന് അറിയില്ല.
സാമ്പത്തികമായും തൊഴിൽപരമായും വലിയൊരു തീരുമാനമായിരുന്നു, അത് പക്ഷേ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് പ്രായോഗികമായ ഒരു തീരുമാനമെടുക്കുകയായിരുന്നു.’’റാണാ ദഗുബാട്ടി പറഞ്ഞു.